Saturday, July 25, 2015

സായാഹ്നത്തിലെ സാന്ത്വനം - part-2

                
             സായാഹ്നത്തിലെ സാന്ത്വനം  

ഭാഗം-1 വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക:  
  

ഭാഗം  -2        

ഇടയ്ക്കിടക്കു ഉണ്ണിക്കുട്ടന്‍ കുസൃതികാട്ടുമ്പോള്‍ വീട്ടില്‍ ചില അശരീരികളൊക്കെ കേള്‍ക്കാറുണ്ട്: 'ഈ അപ്പൂപ്പന്‍ തന്നെയാ കൊച്ചുമോനെ കൊഞ്ചിച്ചു വഷളാക്കുന്നത്'

മകള്‍ക്കൊരു സംശയം:  'അച്ഛന്‍ ഉണ്ണിക്കുട്ടനോട് കാട്ടുന്ന സ്‌നേഹവും ലാളനയും ഞങ്ങള്‍ ഈ പ്രായത്തിലായിരുന്നപ്പോള്‍ ഞങ്ങളോടു കാട്ടിയിട്ടുണ്ടോ?'

കൊച്ചുമകനെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നതുപോലെതന്നെ ആ പ്രായത്തില്‍ മക്കളെയും സ്‌നേഹിച്ചിരുന്നു, ലാളിച്ചിരുന്നു.  

പക്ഷേ ഒരു വ്യത്യാസം.  മക്കളെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്താല്‍ മാത്രം പോര. അവരെ ശാസിക്കേണ്ടപ്പോള്‍ ശാസിക്കണം...... അവരുടെ വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലും ശ്രദ്ധിക്കണം...... തെറ്റുകള്‍ തിരുത്തണം......  

പേരക്കുട്ടികളാകുമ്പോള്‍ ആ ഉത്തരവാദിത്വങ്ങളൊക്കെ അവരുടെ മാതാപിതാക്കള്‍ക്കു വിട്ടുകൊടുക്കുന്നതല്ലേ ശരി? 

മുത്തച്ഛന്‍ തന്റെ ജീവിതത്തിന്റെ സായഹ്നവേളയില്‍ പേരക്കുട്ടികളെ സ്‌നേഹിച്ചും ലാളിച്ചും കുറച്ച് ആനന്ദം നേടിക്കൊള്ളട്ടെ.      

സ്വപ്നങ്ങള്‍ കാണാന്‍ വേറൊന്നുമില്ലല്ലോ?  സ്വപ്നം കാണാനുള്ള കാലമൊക്കെ കഴിഞ്ഞില്ലേ?

ബാക്കിജീവിതത്തില്‍ മക്കളോടും പേരക്കുട്ടികളോടുമൊപ്പം കഴിയുമ്പോള്‍ ലഭിക്കുന്ന സന്തോഷം മാത്രമല്ലേ അവശേഷിക്കുന്ന സ്വപ്നങ്ങള്‍?
അതുതന്നെയല്ലേ ഇനിയും ജീവിക്കാന്‍ മോഹിപ്പിക്കുന്നതും? 
..............................................

പൊമറേനിയനുപകരം വീടിനുപുറത്തു വളര്‍ത്തുന്ന മറ്റേതെങ്കിലും ഇനം നായക്കുട്ടിയെ വാങ്ങി അവനെ സമധാനിപ്പിക്കാന്‍ ശ്രമിച്ചുനോക്കിയാലോ?

അതിലുമുണ്ട് പ്രശ്‌നങ്ങള്‍......................

മകന്റെ വിവാഹത്തിനു മൂത്തപെങ്ങളെയും കുടുംബത്തെയും   ക്ഷണിക്കാന്‍ ഭോപ്പാലില്‍ പോയപ്പോഴുണ്ടായ അനുഭവം ഈര്‍ഷ്യയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയു.  

പെങ്ങളുടെ മകന്‍ രാജീവും അവന്റെ ഒന്‍പതാംക്ലാസുകാരന്‍ മകനും തമ്മില്‍ ഒരു തര്‍ക്കം നടക്കുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി കയറിച്ചെന്നത്. 

മകന് കോച്ചിങ് സെന്ററില്‍ച്ചേര്‍ന്നു പഠിക്കണം.  

അതിപ്പോള്‍ വേണ്ട, പതിനൊന്നാം ക്ലാസ്സുമുതല്‍ മതിയെന്നച്ഛന്‍... കോച്ചിങ് സെന്ററിലൊക്കെ താങ്ങാനാവാത്ത  ഫീസുകൊടുക്കേണ്ടിവരും.                         
'അച്ഛന്‍ ഈ നായയ്ക്കുവേണ്ടി ചെലവാക്കുന്നതിന്റെ പകുതിപോലും   വേണ്ടല്ലോ എനിക്ക് കോച്ചിംഗ്‌സെന്ററില്‍ ഫീസുകൊടുക്കാന്‍'

മകന്റെ വാദം ന്യായം. 

ഇവിടെ മകനല്ല, അച്ഛനാണ് നായയോടുള്ള കമ്പമെന്നു വ്യക്തം. 

കുടുംബാംഗങ്ങള്‍ക്കൊപ്പമോ അതിലുമുപരിയോ  വളര്‍ത്തുമൃഗങ്ങള്‍ക്കു പരിഗണന നല്‍കുമ്പോള്‍ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളുടെ ബഹിര്‍സ്ഫുരണമാണ് ഇവിടെക്കണ്ട മകന്റെ ധാര്‍മികരോഷ പ്രകടനം.    

മക്കളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുമുന്നില്‍ പിശുക്കുകാട്ടുമ്പോഴും നായയ്ക്കുവേണ്ടി ധാരാളിത്തം കാട്ടുന്നത്തിന്റെ ഒരു ഉദാഹരണം.......... 
           
..............................

അന്ന് പെങ്ങളുടെ വീട്ടില്‍ തങ്ങി.  പിറ്റേദിവസം രാവിലെ മടക്കയാത്ര. രാജീവ് ഓഫീസില്‍ പോകുമ്പോള്‍ അവന്റെ കാറില്‍ സ്‌റ്റേഷനില്‍ വിടും.  
പെങ്ങളെയും അളിയനെയും രാജീവിനെയും കുടുംബത്തെയും പ്രത്യേകം പ്രത്യേകം ക്ഷണിച്ചു. എല്ലാവരും രണ്ടു ദിവസം മുമ്പുതന്നെ എത്തണമെന്നു   നിര്‍ബന്ധിച്ചു.     

'എല്ലാവരുംകൂടി ഒരുമിച്ചുള്ള യാത്ര നടക്കില്ല. ഇവിടെ ആരെങ്കിലും വേണം.  ടിപ്പുവിന്റെ കാര്യങ്ങളൊക്കെ നോക്കണ്ടേ?  അവന്‍ വന്നിട്ട് എട്ടുവര്‍ഷം കഴിഞ്ഞു.  അതിനിടയ്ക്ക്  ഇതുവരെ എല്ലാവരുംകൂടി ഒരുമിച്ചൊരു നീണ്ടയാത്ര പോയിട്ടില്ല. എത്ര അത്യാവശ്യമായാലും അതു നടക്കില്ല'.

അപ്പോള്‍ വീട്ടില്‍ നായയുണ്ടെങ്കില്‍ അത്യാവശ്യയാത്രകളും ഒഴിവാക്കേണ്ടിവരും! 

രാവിലെ എല്ലാപേരോടും യാത്രപറഞ്ഞിറങ്ങി. 

രാജീവ് കാറിന്റെ പിന്‍സീറ്റു തുറന്നുതന്നു.  കാറിനുള്ളില്‍ കയറിയപ്പോഴാണു കാണുന്നതു മുന്‍സീറ്റില്‍ ടിപ്പു!

'ഇവനെയും കൊണ്ടാണോ എന്നും ജോലിക്കുപോകുന്നത്?'

'അല്ല........... അങ്കിളിനെ സ്‌റ്റേഷനില്‍ വിട്ടിട്ട് ഇവനെ ഡോക്ടറെ കാണിക്കണം.  ഒരിഞ്ചെക്ഷനെടുക്കാനുണ്ട്. ഇന്നത്തേക്കാണു അപ്പോയിന്റ്‌റ്‌മെന്റ്    തന്നിരിക്കുന്നത്. അതുകഴിഞ്ഞ് ഇവനെ വീട്ടില്‍ വിട്ടിട്ടേ ഓഫീസില്‍ പോകാന്‍ പറ്റുകയുള്ളു.  അപ്പോഴേക്കും ഉച്ചയാകും. അരദിവസത്തെ ലീവു പോകും. എന്ത് ചെയ്യാനാ അങ്കിളേ, എല്ലാത്തിനും ഞാന്‍തന്നെ പോകണം'

ശരിയാണ്; സഹതാപം തോന്നി. 

രണ്ടുമിനിട്ടു കഴിഞ്ഞപ്പോള്‍ ടിപ്പു മുന്‍സീറ്റുകള്‍ക്കിടയിലൂടെ പുറകിലോട്ടു നോക്കി പല്ലിളിച്ചു. പിന്നെയൊരു കോട്ടുവായിട്ടു. 

എന്റമ്മോ.......  

പുറത്തേക്കുവിട്ട ശ്വാസം പിടിച്ചങ്ങനെ ഇരുന്നുപോയി............  ശ്വാസം അകത്തേക്കെടുക്കാന്‍ പറ്റുന്നില്ല.............   

ടിപ്പുവിന്റെ ഉള്ളില്‍നിന്നു വിജൃംഭിതമായ  'പരിമളം......' 

         'ക്ഷീരമാംസാദി ഭുജിച്ചീടിലുമമേദ്ധ്യത്തെ  
         പ്പാരാതെ ഭുജിക്കണം സാരമേയങ്ങള്‍ക്കെല്ലാം' 

പണ്ടു സ്‌കൂളില്‍ പഠിച്ചിട്ടുള്ള ആ കവിതാശകലം ഓര്‍ത്തുപോയി! 
              
'മോനേ ഒന്നു കാറുനിര്‍ത്തു.  ഒരു കാര്യം മറന്നു.  എന്റെ ഒരു സുഹൃത്ത് ഇവിടെ അടുത്തുണ്ട്.  അവനെയും ക്ഷണിക്കണം.  അവന്‍ എന്നെ സ്‌റ്റേഷനില്‍ കൊണ്ടുവിടും. എന്നെ ഇറക്കിവിട്ടിട്ടു മോന്‍ പൊയ്‌ക്കൊള്ളു' 

ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഒരു നുണ രക്ഷയ്‌ക്കെത്തും.  

നുണപറയുന്നതു ശരിയല്ല. എന്നാലും എങ്ങനെ പറയാതിരിക്കും?       

അങ്ങനെ ടിപ്പുവില്‍നിന്നു രക്ഷപ്പെട്ടിട്ട് ഒരു ഓട്ടോറിക്ഷായില്‍ക്കയറി സ്‌റ്റേഷനിലേക്കുപോയി.

ഈ കഥയും ഉണ്ണിക്കുട്ടനോടു പറഞ്ഞിട്ടു പ്രയോജനമുണ്ടാവുമെന്നു തോന്നുന്നില്ല. 

അവനെ  പിണക്കാന്‍ കഴിയില്ല.  ശുനകനെ വീട്ടിലേക്കു ക്ഷണിക്കാനും കഴിയില്ല.      

എന്തായാലും ഒരിക്കല്‍ക്കൂടി ശ്രമിച്ചുനോക്കുകതന്നെ.    
       
അവന്‍ കാര്‍ട്ടൂണ്‍ കാണുന്നുണ്ടെങ്കിലും മുഖത്ത് പതിവുള്ള ഉത്സാഹമില്ല. 

'അപ്പൂപ്പാ വൈശാഖ്‌ചേട്ടന്റെ അപ്പൂപ്പന് സുഖമില്ല. ഹോസ്പിറ്റലില്‍ കിടത്തിയിരുക്കുകയാണ്.  ബ്രൂണോയാണ്  അപ്പൂപ്പന്റെ അസുഖത്തിനു കാരണമെന്നു പറയുന്നു.  അതുകൊണ്ട് ബ്രൂണോയെ അവിടുന്നു കൊണ്ടുപോകും'  

പതിവായി പ്രഭാതസവാരിക്ക് സഹയാത്രികനാകാറുള്ള  രാമേട്ടന്‍ രണ്ടുദിവസമായി വരുന്നില്ല.  ഇതുവരെ തിരക്കാഞ്ഞതു തെറ്റായിപ്പോയി.

അവിടെയൊരു വട്ടമേശസമ്മേളനം നടക്കുന്നതിനിടയ്ക്കാണു രാമേട്ടന്റെ അസുഖവിവരം അന്വേഷിക്കാനായി കയറിച്ചെന്നത്.  ബ്രൂണോയെ നാടുകടത്തലാണു വിഷയം.  

പൂര്‍ണ ആരോഗ്യവാനായിരുന്ന രാമേട്ടനു പെട്ടെന്നു അസുഖമുണ്ടാകാന്‍ കാരണം പട്ടിക്കുട്ടികാരണമുണ്ടായ അലര്‍ജിയാണെന്നു കുടംബഡോക്ടര്‍ തറപ്പിച്ചുപറയുന്നു.   

ബ്രൂണോ കുടുംബത്തിലെ ഒരംഗമായിക്കഴിഞ്ഞു.  വീട്ടിലെല്ലാവരും വൈകാരികമായി  അവനോടടുത്തു കഴിഞ്ഞു.  ഇനി അവനെ ഉപേക്ഷിക്കുന്ന കാര്യം അസഹനീയം.  അതേസമയം രാമേട്ടന്റെ ആരോഗ്യം അതിലും ഏറെ പ്രധാനം.

ബ്രൂണോയെ വീട്ടില്‍നിന്നു മാറ്റണമെന്ന് മനസ്സില്ലാമനസ്സോടെ തീരുമാനിച്ചു കഴിഞ്ഞു.  എങ്ങോട്ടുമാറ്റും? അതാണ് ഇപ്പോഴത്തെ ചിന്താവിഷയം.

അതിനിടയ്ക്ക് ഒരു അപ്പീലുകൂടിയുണ്ട്......... രാജഗോപാലിന്റെമുമ്പാകെ വൈശാഖ്‌മോന്റെ അപ്പീല്‍........   ബ്രൂണോയെ വീട്ടില്‍നിന്നു മാറ്റാനുള്ള തീരുമാനം പുനപ്പരിശോധിക്കണം.............  മറ്റെന്തെങ്കിലും വഴി കാണണം........

രാജഗോപാല്‍ ധര്‍മ്മസങ്കടത്തിലായി..... എന്തു ചെയ്യും?  

വാനപ്രസ്ഥത്തിനു പുറപ്പെടാന്‍ വിടപറയുന്ന മാതാപിതാക്കളെ നിറകണ്ണുകളോടെ നോക്കിനില്‍ക്കുന്ന മകനെപ്പോലെ ബ്രൂണോയെനോക്കി കണ്ണുനീരൊഴുക്കുന്ന വൈശാഖ്‌മോന്‍ ഒരുവശത്ത്............... 

മകന്റെ ദുഃഖം താങ്ങാനാവാതെ മൂക്കുചീറ്റലും നെടുവീര്‍പ്പുകളുംകൊണ്ടു ഒരു ശോകഗാനത്തിനു പശ്ചാത്തലസംഗീതമൊരുക്കി ബ്രൂണോക്കുവേണ്ടി ദയാഹര്‍ജ്ജിയുമായി നില്ക്കുന്ന ഭാര്യ മറുവശത്ത്..............  

ഇതികര്‍ത്തവ്യതാമൂഢനായി ഇരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ പെട്ടെന്നോര്‍മ്മവന്നു അമ്മയുടെ താക്കീത്:   'പട്ടിക്കുട്ടിയെ വീട്ടില്‍ നിന്നുമാറ്റിയില്ലെങ്കില്‍  ഹോസ്പിറ്റലില്‍നിന്നു ഡിസ്ചാര്‍ജാകുമ്പോള്‍ നിന്റെ അച്ഛനെയുംകൊണ്ടു ഞാനെങ്ങോട്ടെങ്കിലും പോകും'

ഭര്‍ത്താവിന്റെ ആരോഗ്യകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത അമ്മയുടെ താക്കീതിനുമുന്നില്‍  മകന്‍ പകച്ചുനിന്നു.                         
അവരുടെ കൂടിയാലോചനയ്ക്കു തടസ്സമാകാതിരിക്കാന്‍ ഉടനെ തിരിച്ചുപോന്നു. 

അത്താഴം കഴിഞ്ഞു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉണ്ണിക്കുട്ടന്‍വന്നു മടിയില്‍ കയറിയിരുന്നു............ കെട്ടിപ്പിടിച്ചൊരുമ്മതന്നു..............
    
ബ്രൂണോയെ ആര്‍ക്കെങ്കിലും കൊടുക്കാന്‍ തീരുമാനിച്ചവിവരം അവന്‍ വൈശാഖില്‍ നിന്നു മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.  അതിനെ നമുക്കു വാങ്ങാമെന്നു പറയാനുള്ള തയ്യാറെടുപ്പാണെന്നു വ്യക്തം.
      
എന്തുചെയ്യും? എന്തുപറഞ്ഞ് ഒഴിവാക്കും? ധര്‍മ്മസങ്കടത്തിലായി.

'നമുക്കിനി പട്ടിക്കുട്ടിയെ വാങ്ങണ്ട അപ്പൂപ്പാ'

'ങേ......? അതെന്താ മോനു?'

'വീട്ടില്‍ പട്ടിക്കുട്ടി വന്നാല്‍ എന്റെ അപ്പൂപ്പനും അസുഖം വരും'.               
വിശ്വസിക്കാന്‍ കഴിഞ്ഞില്ല! 

ബെന്നിയോടൊപ്പം കളിക്കാനും പാര്‍ക്കിലും ബീച്ചിലുമൊക്കെ പോകാനുമുള്ള അവന്റെ സ്വപ്നങ്ങള്‍ മുങ്ങിത്താണുപോയി, ആ കൊച്ചുമനസ്സിലെ സ്‌നേഹത്തിന്റെ ആഴക്കടലില്‍!       

അവനെ കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബിച്ചപ്പോള്‍ അവന്റെ നെറ്റിത്തടം നനഞ്ഞു. കുതിച്ചുചാടിയ കണ്ണുനീരിനെ തടയാന്‍ കഴിഞ്ഞില്ല.  

'അയ്യേ...... അപ്പൂപ്പനെന്താ കരയുന്നത്?'

അവന്റെ സ്‌നേഹം കണ്ടപ്പോഴുണ്ടായ വികാരത്തള്ളലില്‍ പുറത്തുചാടിയ ആനന്ദാശ്രുവായിരുന്നുവെന്നു പറഞ്ഞാല്‍ അവനു മനസ്സിലാവില്ലല്ലോ? 

അവനെ മാറോടണച്ച് മുത്തങ്ങള്‍കൊണ്ടു പൊതിയുമ്പോള്‍ കൊതിച്ചുപോയി ഇനിയും കുറേക്കാലം അവനോടൊപ്പം ജീവിക്കണമെന്ന്. 
    

                                                                     *************

No comments:

Post a Comment