Friday, July 17, 2015

ഗ്രഹങ്ങൾ സാക്ഷി - Part-2



                          
                                          ഗ്രഹങ്ങൾ സാക്ഷി

ഭാഗം-1 വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക



ഭാഗം – 2

രാവും പകലും മാറിയും മറിഞ്ഞും വന്ന ചിന്തകളെ ദിവസങ്ങളോളം മനസ്സിലിട്ടു മഥനം ചെയ്തിട്ടെടുത്ത തീരുമാനം.

തന്റെ ജീവിതം ജീവിക്കാനുള്ള ന്യായമായ അവകാശത്തിനെതിരെ അനര്‍ത്ഥങ്ങളായ വാദങ്ങളുന്നയിച്ചു തടസ്സംനില്ക്കുന്ന അച്ഛന്റെ അന്ത്യശാസനത്തെ അവഗണിക്കാനും ദിവാകരപ്പണിക്കരുടെ അബദ്ധജല്പനങ്ങളെ തൃണവല്‍ഗണിക്കാനും അവള്‍ക്കു അധികം ചിന്തിക്കേണ്ടിവന്നില്ല. അതിനവള്‍ തന്റെ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞു. 

എന്നാല്‍ അവളുടെ ഒരേയൊരു ദൗര്‍ബല്യം....  അമ്മ....... അമ്മയുടെ കലവറയില്ലാത്ത മാതൃവാത്സല്യം......... 

അച്ഛനെപ്പോലെ അമ്മയും ശാസിച്ചിരുന്നുവെങ്കില്‍ അതിനെ എതിര്‍ക്കുകയോ അവഗണിക്കുകയോ ചെയ്യാമായിരുന്നു. 

താന്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നതുപോലും മകള്‍ക്കുവേണ്ടിയാണെന്നു തോന്നിക്കുന്നവിധം ജീവിക്കുന്ന അമ്മ...  

ചെറുപ്പംമുതല്‍ ജോത്സ്യത്തിലും ജാതകപ്പൊരുത്തത്തിലും ശകുനത്തിലുമൊക്കെ അന്ധമായിവിശ്വസിച്ചു ജീവിച്ചുപോന്ന നാട്ടിന്‍പുറത്തുകാരി.....

ജയദേവനെ തന്റെ മകള്‍ വിവാഹംകഴിച്ചാല്‍ അവളുടെ ജീവനുതന്നെ   ഭീഷണിയാകുമെന്നു ഭയപ്പെടുത്തിയപ്പോള്‍ ഞെട്ടിപ്പോയി...... 

എത്ര ശ്രമിച്ചിട്ടും ആ ഞെട്ടലില്‍നിന്ന് അമ്മയെ കരകയറ്റാന്‍ കഴിയുന്നില്ല.  
'മോളേ നീ അവിവേകമെന്തെങ്കിലും കാട്ടിയാല്‍ പിന്നെയീ അമ്മ ഒരുനിമിഷംപോലും ജീവിച്ചിരിക്കില്ല' എന്നു പറഞ്ഞപ്പോള്‍ ആ മാതൃഹൃദയത്തില്‍നിന്നു പുറത്തുവന്ന തേങ്ങലുകള്‍, വിങ്ങിപ്പൊട്ടലുകള്‍.......

വയ്യാ..... ഇനി ഒന്നും ചിന്തിക്കാന്‍ വയ്യാ..... 

എനിക്കെന്റെ അമ്മയെ വേണം.....   

അവള്‍ മനസ്സിലൊരു ശവദാഹം നടത്തി.  

തന്റെ സ്വപ്നങ്ങളുടെ ശവദാഹം.

പിന്നെയവള്‍ ഒരു ജീവച്ഛവമായി മാറി.  

ജയദേവന്‍ മാഷിന്റെ ഫോണ്‍വന്നു. അവള്‍ എടുത്തില്ല.  

ഫോണ്‍ബെല്ലിനേക്കാള്‍ ഉച്ചത്തിലവള്‍ കരഞ്ഞു.  ബെല്ലടിച്ചു തീര്‍ന്നപ്പോള്‍ ആ ഫോണെടുത്തു മാറോടു ചേര്‍ത്തവള്‍ തേങ്ങിക്കരഞ്ഞു.


പിന്നെ സ്‌കൂളില്‍ കണ്ടതു പുതിയൊരു ശാലിനിയെയായിരുന്നു.

നിര്‍വികാരയായ, പ്രസരിപ്പ് നഷ്ടപ്പെട്ട ഒരു ദുഖപുത്രി. 

അവള്‍ ജയദേവന്‍ മാഷെ നേര്‍ക്കുനേര്‍ കാണുന്നതു മനപ്പൂര്‍വം ഒഴിവാക്കി. 

ഒരുനാള്‍ മാഷ് അവളെ തടഞ്ഞുനിര്‍ത്തി കാര്യം ചോദിച്ചു. 

അവള്‍ മുഖമുയര്‍ത്താതെ, ആ കണ്ണുകളില്‍ നോക്കാന്‍ കഴിയാതെ മറുപടി നല്‍കി. വിറയാര്‍ന്ന അധരങ്ങളാല്‍............  കണ്ണൂനീരില്‍ കുതിര്‍ന്ന ഏതാനും വാക്കുകളാല്‍..........      
എന്നിട്ടവിടെനിന്നവള്‍ ഓടിമറഞ്ഞു.  

ജയദേവന്‍ മാഷ് ജോലി രാജി വച്ചുപോയി.........  അവളുടെ ജീവിതത്തില്‍ നിന്നും ആ നാട്ടില്‍നിന്നും എങ്ങോ പോയിമറഞ്ഞു. 

ശാലിനി കരയാറില്ല........ ചിരിക്കാറില്ല.........

ദുഃഖിക്കാറില്ല....... സന്തോഷിക്കാറില്ല......... 

അവള്‍ക്കു വികാരങ്ങളില്ല...... വിചാരങ്ങളില്ല....... 

മനസിന്റെ അവസ്ഥ ഒന്നുമാത്രം......... നിര്‍വികാരത........ 

അവള്‍ സ്‌കൂളില്‍പോയി....... കുട്ടികളെ പഠിപ്പിച്ചു........

അച്ഛന്‍ പറയുന്നതെന്തും ഏറ്റുവാങ്ങി.  

അമ്മ പറയുന്നതെല്ലാം യാന്ത്രികമായി ചെയ്തു........

ആ പ്രക്രിയകള്‍ക്കെല്ലാം സാക്ഷ്യം വഹിച്ചുകൊണ്ടു കാലം അതിന്റെ പ്രയാണം തുടര്‍ന്നു. 

ഋതുഭാവങ്ങള്‍ മാറിമാറിവന്നതവളറിഞ്ഞില്ല.    

ഗ്രീഷ്മത്തിലെ ചൂടുകാറ്റവളെ അലട്ടിയില്ല.   

വര്‍ഷത്തിലെ കാര്‍മേഘങ്ങളവള്‍ കണ്ടതേയില്ല.  

മഴമാറിയതോ ശരത്കാലം വന്നതോ അവളറിഞ്ഞില്ല.  

ഹേമന്തത്തിലെ പ്രഭാതങ്ങളില്‍ ആദിത്യന്‍ തന്റെ കിരണങ്ങളാല്‍ വര്‍ണ്ണങ്ങള്‍  വിരിയിച്ചതു അവള്‍ക്കുവേണ്ടിയായിരുന്നില്ല.  

ശിശിരത്തിലെ ശീതമാരുതന്‍ അവള്‍ക്കു കുളിരേകിയില്ല.  

വസന്തോത്സവത്തില്‍ വിരിഞ്ഞ പൂക്കളെല്ലാം അവള്‍ക്കു   നിര്‍മ്മാല്യങ്ങളായിരുന്നു.  

അങ്ങനെ പ്രകൃതിയുടെ ഋതുഭേദങ്ങള്‍ പലവട്ടം സംഭവിച്ചു.  

ഒരു ദിവസം വേണു വളരെ സന്തോഷത്തോടെ വീട്ടില്‍ കയറിവന്നു. കൂടെ  പങ്കജവും, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി.  

വന്നപാടെ വേണു പറഞ്ഞു:  'കിട്ടി അളിയാ, കിട്ടി. നല്ല പൊരുത്തമുള്ള ഒരു ആലോചന. പത്തില്‍ എട്ടു പൊരുത്തം ഉത്തമം, ഒന്നു മദ്ധ്യമം, ഒന്നുമാത്രം അധമം. വളരെ വളരെ കുറച്ചുപേര്‍ക്കുമാത്രം കിട്ടുന്ന സൗഭാഗ്യം'

'പയ്യനെന്തുചെയ്യുന്നു?'

'സര്‍ക്കാരുദ്യോഗസ്ഥന്‍'

'സര്‍ക്കാരില്‍ എന്തുജോലി?'

'ഡ്രൈവറാണ്..... എന്തായാലെന്താ? പത്തില്‍ എട്ടു പൊരുത്തം ഉത്തമം! ആര്‍ക്കു കിട്ടും ഈ സൗഭാഗ്യം?'

ലഗ്‌നം, അപഹാരം, ഭാവദീപം തുടങ്ങി എന്തൊക്കെയോ പുലമ്പി വേണു വാചാലനാകുന്നത് കേട്ടപ്പോള്‍ ദിവാകരപ്പണിക്കര്‍ ജല്പിച്ചതൊക്കെയും    വിഴുങ്ങിയിട്ട് അപ്പടി ചര്‍ദ്ദിക്കുകയാണെന്നു വ്യക്തം!

ഭൂമിയില്‍ ഓരോ കുഞ്ഞും ജനിക്കുന്ന സമയത്ത് നവഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥാനമാണ് ആ കുഞ്ഞിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതെങ്കില്‍, ഗ്രഹങ്ങളുടെ സ്ഥിതി മനസ്സിലാക്കി അതനുസരിച്ചു കുഞ്ഞുങ്ങളുടെ ജനനസമയം സിസ്സേറിയന്റെ സഹായത്തോടെ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാമല്ലോ, നല്ല ജാതകത്തോടെ ജനിക്കാന്‍?

പങ്കജം കരഞ്ഞുകൊണ്ട് ചോദിച്ചു: 'ഏട്ടാ എന്റെ കുട്ടിക്ക് പന്ത്രണ്ടാംക്ലാസ്സുകാരന്‍ ഡ്രൈവറെയാണോ കണ്ടുപിടിച്ചിരിക്കുന്നത്?' 

'വിദ്യാഭ്യാസവും ഉദ്യോഗവുമൊക്കെ നോക്കി കിട്ടിയതുംകൂടി ഇല്ലാതാക്കാന്‍ പറ്റില്ല'

വേണുവിന്റെ തീരുമാനം ഉറച്ചതായിരുന്നു.

ശാലിനി എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ ഒരു സാഡിസ്റ്റിനെപ്പോലെ പെരുമാറി.

അവള്‍ തന്റെ ജീവിതത്തെ ഹോമിച്ച് പകവീട്ടാന്‍ ശ്രമിക്കുകയാണോ?   

പത്തില്‍ എട്ട് ഉത്തമപൊരുത്തങ്ങളുടെ ഗര്‍വ്വുമായി തല ഉയര്‍ത്തിനിന്ന രാജശേഖരന്റെ മുന്നില്‍ ശാലിനി തലകുനിച്ചുകൊടുത്തു........ നിര്‍വികാരയായി നിന്നുകൊടുത്തു.........  മംഗല്യസൂത്രം അണിയിക്കാന്‍. 

അവളുടെ കൈകള്‍ നവവരന്റെ കൈകളില്‍ ഏല്‍പ്പിച്ചു കന്യാദാനം നടത്തിയപ്പോള്‍ വേണു ആശ്വസിച്ചു.........  ഒരു വലിയ കാര്യം നേടിയതിന്റെ സംതൃപ്തിയോടെ!

സര്‍ക്കാര്‍ വാഹനങ്ങളുടെ ചക്രംതിരിക്കുന്ന 'ജാതകസമ്പന്നന്‍' ഒരബലയുടെ ജീവിതചക്രം തിരിക്കാനുള്ള അവകാശംകൂടി കൈക്കലാക്കി. 

ആ ദാമ്പത്യത്തിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു.  
അവളുടെ നിര്‍വികാരത, വിരസത, വൈരക്ത്യം അവനെ ചൊടിപ്പിച്ചു. അവനില്‍ സംശയങ്ങല്‍ തലപൊക്കി. 

M.Sc. B.Ed. കാരി ഇംഗ്ലീഷുമീഡിയം ഹൈസ്‌കൂള്‍ അദ്ധ്യാപികയുടെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ ഡ്രൈവറായ ഭര്‍ത്താവിനു അപകര്‍ഷതാബോധമുണ്ടാകാന്‍ മറ്റൊന്നും വേണ്ടിയിരുന്നില്ല. 

അപകര്‍ഷതാബോധം അവന്റെ മനസ്സിനെ വികൃതമാക്കി. ആ വൈകൃതം അവനെ ക്രുദ്ധനാക്കി.  
       
വാഹനങ്ങളുടെ സ്റ്റീയറിംഗ് തിരിക്കുന്ന പാരുഷ്യത്തോടെ അവന്‍ അവളുടെ ജീവിത ചക്രത്തെയും തിരിച്ച്  നിര്‍വൃതി നേടി.    

അവളുടെ വിരക്തിക്കുള്ള പ്രതികാരം ചെയ്തു. 

കുണ്ടും കുഴിയും നിറഞ്ഞ പാതകളിലൂടെ  അവളുടെ ജീവിതചക്രം അവന്‍  കയറ്റിയിറക്കി. 

അസഹനീയമായതെല്ലാം അവള്‍ സഹിച്ചു.   

ആ സ്വേച്ഛാധിപതിയുടെ ഇഷ്ടങ്ങള്‍ക്കവള്‍ കീഴടങ്ങി. 

ആ കീഴടങ്ങലിന്റെ   സന്തതിയായി ഒരു  പെണ്‍കുഞ്ഞു പിറന്നു.    

ശാലിനി   ആ  കുഞ്ഞിന്  ഉണ്ണിമോളെന്നു  ഓമനപ്പേരിട്ടു . ഉണ്ണിമോള്‍ക്കിപ്പോള്‍ അഞ്ചുവയസു കഴിഞ്ഞു. 
  
.................................

മോര്‍ച്ച റിക്കു സമീപം പടര്‍ന്നുപന്തലിച്ചു നില്ക്കുന്ന ഒരു വൃക്ഷത്തിന്റെ തണലിലില്‍ പ്രക്ഷുബ്ധ മനസ്സുമായി ഇരിക്കുമ്പോള്‍ പോസ്റ്റ്‌മോര്‍റ്റെം കഴിഞ്ഞ വിവരമെത്തി..................

വീടിന്റെ മുന്നില്‍ രണ്ട് ആംബുലന്‍സുകള്‍ വന്നു നിന്നു.  

ഒന്നിനുള്ളിലെ  മൊബൈല്‍  മോര്‍ച്ചറിയില്‍  ശാലിനിയുടെ അന്ത്യവിശ്രമം .   മറ്റേതില്‍  പലവട്ടമായി   ബോധം  കിട്ടുകയും  വീണ്ടും  നഷ്ടപ്പെടുകയും  ചെയ്യുന്ന  പങ്കജത്തിന്റെ  തളര്‍ന്ന  ശരീരം ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അബോധാവസ്ഥയില്‍. 

ചടങ്ങുകള്‍ക്കുശേഷം രണ്ട് ആംബുലന്‍സുകളും രണ്ട് വഴിക്കുപോയി. ഒന്ന് ശ്മശാനത്തിലേക്ക്.  മറ്റേത് ആശുപത്രിയിലേക്ക്.

അന്വേഷണം പുനരാരംഭിക്കാന്‍ കാത്തിരുന്ന പോലീസുകാര്‍ അവരുടെ കൃത്യനിര്‍വഹണം തുടങ്ങി.

ഉണ്ണിമോളെ ചോദ്യം ചെയ്യല്‍ മാത്രം ബാക്കി. 

കൂട്ടത്തിലുണ്ടായിരുന്ന വനിതാപോലീസ് ഉണ്ണിമോളെ അടുത്തുവിളിച്ച് മടിയിലിരുത്തി സ്‌നേഹത്തോടെ   സംസാരിച്ചു. 

'മോളുടെ അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടോ?'

'ങും......... എന്റെ അമ്മ പാവമാ......... അച്ഛന്‍ എപ്പോഴും അമ്മയെ തല്ലുകയും  വഴക്കുപ റയുകയും ചെയ്യും.  അമ്മ ഒരിക്കലും കരയുകയില്ല.  അപ്പോ അച്ഛന് ദ്വേഷ്യം കൂടും. പിന്നെയും തല്ലും'         

'ഇന്നലെ എന്താ സംഭവിച്ചതെന്നു ഉണ്ണിമോള്‍ക്കറിയാമോ?'

'അച്ഛന്‍ വന്നപ്പോള്‍ വേറെ രണ്ട് അങ്കിള്‍മാരുകൂടിയുണ്ടായിരുന്നു. അവര്‍ ടെറസ്സില്‍ പോയിരുന്ന് സോഡ കഴിച്ചു. അമ്മയോട് ആഹാരം കൊണ്ടുകൊടുക്കാന്‍ പറഞ്ഞു.  അമ്മ കൊടുത്തിട്ടു താഴെ വന്നു എന്റെ അടുത്തിരുന്നപ്പോള്‍ അച്ഛന്‍ വന്നു അമ്മയെ തല്ലി. 'നിനക്കെന്താ ഞങ്ങള്‍ ആഹാരം കഴിച്ചു തീരുന്നതുവരെ അവിടെ നിന്നുകൂടെയെന്നു ചോദിച്ചിട്ടു അമ്മയുടെ തലമുടിയില്‍ പിടിച്ചു വലിച്ചുകൊണ്ടുപോയി'.

'എന്നിട്ട്?'

'പിന്നെ ഞാനുറങ്ങിപ്പോയി'

വനിതാപോലീസ് ഉണ്ണിമോളെ മടിയില്‍നിന്നു താഴെയിറക്കുമ്പോള്‍ അവരുടെ കൈയില്‍ എന്തോ തടഞ്ഞു.  അവളുടെ ഫ്രോക്കിനുള്ളില്‍ ഒരു തുണ്ടുകടലാസ് മടക്കി പിന്‍ ചെയ്തുവച്ചിരിക്കുന്നു.

ശാലിനിയുടെ മരണമൊഴി.

'പ്രിയപ്പെട്ട അമ്മക്ക്, അമ്മ എന്നോട് ക്ഷമിക്കണം. ഞാന്‍ പോകുന്നു. എനിക്കിനി വയ്യമ്മേ. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. വിധിയില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍ വിധിയെ പഴിക്കാമായിരുന്നു. 

ഉണ്ണിമോളെ അമ്മയെ എല്പ്പിക്കുന്നു.  അവളെ നല്ലകുട്ടിയായി വളര്‍ത്തണം. അമ്മ എന്നെ വളര്‍ത്തിയതുപോലെ. കഴിയുമെങ്കില്‍ അവളെയും ഒരദ്ധ്യാപികയാക്കണം, അവള്‍ക്കുമത്  ഇഷ്ടമാണെങ്കില്‍ മാത്രം.   

അവള്‍ക്കുവേണ്ടി തന്നിട്ടുപോകാന്‍ എന്റെപക്കല്‍ ഒന്നുമില്ലമ്മേ. ആഭരണങ്ങളെല്ലാം തീര്‍ന്നു.  ബാങ്ക് അക്കൗണ്ടില്‍ ഇനി ബാക്കി ഒന്നുമില്ല.

എന്റെ മോള്‍ക്ക് എന്നും ഞാനൊരു മുത്തം കൊടുത്താണുറക്കാറുള്ളത്. അതുകിട്ടിയാലേ അവള്‍ ഉറങ്ങു. രാവിലെ  മുത്തം കൊടുത്താണ് ഉണര്‍ത്താറുള്ളത്.  അതുകിട്ടിയില്ലെങ്കില്‍ അവള്‍ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കില്ല.  ഇനി അതെല്ലാം അമ്മ ചെയ്യണം. 

പോകുന്നതിനുമുമ്പ് ഒരുപ്രാവശ്യം അമ്മയെ കെട്ടിപ്പിടിച്ചു കിടക്കണമെന്നു മോഹമുണ്ടായിരുന്നു.  സാധിച്ചില്ല. 

ഇനി ഒരു പ്രധാന കാര്യം കൂടി.  ഉണ്ണിമോളുടെ ജീവിതത്തില്‍  ഒരു ഘട്ടത്തിലും അവളെ  സംബന്ധിക്കുന്ന ഒരു കാര്യത്തിനും   ദിവാകരപ്പണിക്കര്‍മാരുടെ അബദ്ധ ജല്പനങ്ങള്‍ക്കു ഒരു സ്ഥാനവുമുണ്ടാകരുത്.  അവളുടെ ജാതകം എഴുതരുത്.  എന്റെ മകളും മണ്ടത്തരങ്ങളുടെ ബലിയാടാകരുത്, എന്നെപ്പോലെ. 

അമ്മയുടെ സ്വന്തം ശാലുമോള്‍.       


                                                                             ***************

No comments:

Post a Comment