Monday, June 22, 2015

മനസ്സിലും സ്റ്റെന്റോ? - part-3

                   മനസ്സിലും സ്റ്റെന്റോ? 



ഭാഗം-1 വായിക്കുവാൻ ഇവിടെ ക്ലിക്കുചെയ്യുക 


ഭാഗം-2 വായിക്കുവാൻ ഇവിടെ ക്ലിക്കുചെയ്യുക




                     
                                                   ഭാഗം-3

സമയം 7:20.  TV ഓഫ്!!! അത്ഭുതം!!!      

അതു കേടായിട്ടുണ്ടാവും, അല്ലെങ്കില്‍ കേബിള്‍ പണിമുടക്കിയിട്ടുണ്ടാവും.

അത്ഭുതപ്പെട്ടങ്ങനെ നില്‍ക്കുമ്പോള്‍  ബെഡ്‌റൂമില്‍ നിന്നിറങ്ങിവന്ന അവള്‍ ചിരിക്കാന്‍  ശ്രമിക്കുന്നതായി തോന്നി!  പക്ഷേ ആ ശ്രമം നിഷ്ഫലമായി. 

അവള്‍ മുഖത്ത് വിരിയിക്കാന്‍ ശ്രമിച്ച മന്ദഹാസം ജാള്യത്തില്‍ മുങ്ങിപ്പോയി.

പതിവുപോലെ പുസ്തകവുമായി ബാല്‍ക്കണിയിലിരിക്കുമ്പോള്‍ പുറകില്‍ കാല്‍പ്പെരുമാറ്റം. പിന്നെ പതിഞ്ഞസ്വരത്തില്‍ ഒരു ചോദ്യം:

'ചായ കൊണ്ടുവരട്ടെ?'

'വേണ്ട'

തിരിഞ്ഞുനോക്കാതെ പറഞ്ഞു:  'TV കേടായെങ്കില്‍ നാളെ ശരിയാക്കാനുള്ള ഏര്‍പ്പാടുചെയ്യാം'

ഏതാനും നിമിഷങ്ങള്‍ നിശ്ശംബ്ദം.

കാല്‍പ്പെരുമാറ്റം അടുത്തടുത്ത് വന്നിട്ടും തിരിഞ്ഞുനോക്കിയില്ല

കസേരയുടെ പുറകില്‍ ചേര്‍ന്നുനിന്ന അവളുടെ രണ്ടു കൈകള്‍ ഇരുതോളുകളിലും സ്പര്‍ശിച്ചു. 

മഞ്ഞുരുകി തുടങ്ങിയോ? 

തിരിഞ്ഞുനോക്കാനോ പ്രതികരിക്കാനോ പോയില്ല. 

നിമിഷങ്ങള്‍ക്കുശേഷം തലയില്‍ രണ്ടുതുള്ളി ജലകണങ്ങള്‍ വീണതുപോലെ തോന്നി. 

അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍! 

ആ രണ്ടു തുള്ളികള്‍ ഒരു നീര്‍ച്ചാലായി ഉള്ളിലേക്കൊഴുകി കരളില്‍ എരിഞ്ഞുകൊണ്ടിരുന്ന കനലിനെ കെടുത്തി. 

ഒരു വിങ്ങിക്കരച്ചിലിന്റെ നേരിയ ശബ്ദം.  

പിന്നെ പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല...

തിരിഞ്ഞു അവളുടെ കരങ്ങള്‍ ഗ്രഹിച്ചു.  അടുത്തുകിടന്ന കസേരയില്‍ പിടിച്ചിരുത്തി. 

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.  

എന്തോ പറയാന്‍ ശ്രമിക്കുംപോലെ തോന്നി.  

'എന്തുപറ്റി?'

ഉള്ളിലടക്കുവാന്‍ ശ്രമിച്ച ഗദ്ഗദം ശബ്ദത്തെ തടഞ്ഞുനിര്‍ത്തിയപ്പോള്‍, വിതുമ്പുന്ന അധരങ്ങള്‍ സംസാരിക്കാന്‍ അനുവദിക്കാതിരുന്നപ്പോള്‍, മറുപടി പറഞ്ഞത് അവളുടെ കണ്ണുകളായിരുന്നു.   

ഈറനണിഞ്ഞ ആ മിഴികള്‍ ഒരു മറുചോദ്യം ചോദിക്കുകയായിരുന്നു: 

'എന്നോടു ക്ഷമിക്കില്ലേ?'

എന്തോ സംഭവിച്ചിരിക്കുന്നു.  അവളുടെ മനസ്സ് ചഞ്ചലമാണു. കണ്ണുനീര്‍  നിലയ്ക്കുന്നില്ല. 

സ്‌നേഹിക്കാന്‍  മാത്രം  അറിയാമായിരുന്ന, സ്‌നേഹിക്കപ്പെടാന്‍ വേണ്ടി  എപ്പോഴും  കൊതിച്ചിരുന്ന പ്രിയപ്പെട്ടവള്‍ മുന്നിലിരുന്ന്  അടക്കാനാവാതെ  സങ്കടപ്പെടുന്നതു  കണ്ടപ്പോള്‍  കുറ്റബോധം തോന്നി.  

അറിവില്ലായ്മകൊണ്ട്  ഒരു  തെറ്റുചെയ്തതിന്   ഇത്രയും  കടുത്ത  ശിക്ഷ  നല്‍കേണ്ടിയിരുന്നില്ല.

സങ്കടം  പൊട്ടിക്കരച്ചിലായി  മാറുന്നതിനുമുമ്പ്  ആശ്വസിപ്പിക്കണം.

'കണ്ണുനീര്‍ തുടയ്ക്കു, എന്നിട്ട് ഒന്നു ചിരിക്കു..... എത്രനാളായി ആ ചിരികണ്ടിട്ട്'

അവളുടെ കണ്ണുകള്‍ വിടര്‍ന്നു.......... ആശ്വാസം ഒരു നെടുവീര്‍പ്പായി പുറത്തുചാടി.

പക്ഷേ ചിരിക്കാനുള്ള ശ്രമം വൃഥാവിലായി.... മുഖത്ത് കുറ്റബോധവും  പശ്ചാത്താപവും പ്രതിഫലിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. 

അവളുടെ മനസ്സിലെ സംഘര്‍ഷത്തിന് അയവു വരുത്താന്‍ വിഷയം മാറ്റി.    

'ഇന്നെന്താണു അത്താഴത്തിന്?'    

'ഒന്നുമുണ്ടാക്കിയിട്ടില്ല'

ഇമവെട്ടാതെ നോക്കിയിരിക്കുന്ന അവളുടെ കണ്ണുകള്‍ ചോദിക്കുന്നുണ്ടായിരുന്നു: 'എന്നോടൊപ്പം വരില്ലേ, കിച്ചണിലേക്ക്?' 

'ഇനിയിപ്പോള്‍ ഒന്നും ഉണ്ടാക്കണ്ട.  ഇന്ന് ഹോട്ടലില്‍നിന്നുകഴിക്കാം.  പോയി തയ്യാറാകു.  മക്കളോടും തയ്യാറാകാന്‍ പറയു. ഞാന്‍ ഹോട്ടലില്‍ വിളിച്ചു ടേബിള്‍ റിസര്‍വുചെയ്തിട്ടുവരാം'

അവളുടെ കരാംഗുലികള്‍ മുടിയിഴകള്‍ക്കിടയിലൂടെ തഴുകി ഒരു നിമിഷംകൊണ്ടു ഒരു ചിത്രം വരച്ചുതന്നിട്ടുപോയി.  താന്‍ കാത്തിരുന്ന ചിത്രം!  

മൊബൈല്‍ ഫോണെടുത്ത് ബാലുവിനെ വിളിച്ചു.  ആളറിയാതിരിക്കാന്‍ അവനറിഞ്ഞുകൂടാത്ത മറ്റൊരു നമ്പരില്‍നിന്നു വിളിച്ചിട്ടു ശബ്ദം മാറ്റി സംസാരിച്ചു. 

'ഹലോ, ഡോക്ടര്‍ ബാലച്ചന്ദ്രനല്ലേ?  നിങ്ങള്‍ എന്നുമുതലാണ് വീടുകളില്‍ പോയി ചികിത്സ തുടങ്ങിയത്? ..............  ഞാനറിയാതെ എന്റെ വീട്ടില്‍ വന്നു എന്റെ ഭാര്യയെ ചികിത്സിക്കാന്‍ നിങ്ങളാരാ? ............ ഞാനോ?.......  ഞാന്‍ ആരെങ്കിലുമായിക്കൊള്ളട്ടെ....... ഞാന്‍ ചോദിച്ചതിനു മറുപടി പറയു.  ഹലോ ഹലോ ഫോണ്‍ വയ്ക്കരുത് .......  എന്റെ മനസ്സില്‍ സ്റ്റെന്റുവക്കാന്‍ പറഞ്ഞപ്പോള്‍ നിങ്ങളെന്തിനാണ് എന്റെ ഭാര്യയുടെ മനസ്സില്‍ സ്റ്റെന്റുവച്ചത്?.......................... ഹ... ഹ... ഹ......  അതേടാ ബാലു, നിന്റെ സ്‌റെന്ടു ഫലിച്ചിരിക്കുന്നു..........  ഞാന്‍ ചെന്നൈയില്‍ പോയ തക്കത്തിനു നീയതങ്ങ് അവളുടെ മനസ്സില്‍ കുത്തിത്തിരുകിയല്ലേ?........ ങാ....  അതെ............. എനിക്കു മനസ്സിലായി.... ശരി....... ഞങ്ങള്‍ ഇന്ന് പുറത്തുപോകുന്നു...... ഡിന്നറിനു............. ങേ?............ ഹ... ഹ... ഹ... അതേടാ ............  OK.....  പിന്നെ വിളിക്കാം...ബൈ...' 

ഒരു ജ്യേഷ്ഠസഹോദരന്റെ കടമ അവന്‍ ഭംഗിയായി നര്‍വഹിച്ചിരിക്കുന്നു. 

അനുജത്തിക്ക് ജ്യേഷ്ഠന്റെ കൗണ്‍സലിംഗ്!  ആ കൗണ്‍സലിംഗ് എത്രമാത്രം ഫലപ്രദമായിരുന്നുവെന്നു ഇന്നവളില്‍ കണ്ട മാറ്റം തെളിയിക്കുന്നു.  

നന്ദി ബാലു, നന്ദി.....  

മക്കള്‍ രണ്ടുപേരും തയ്യാര്‍.  

അച്ചുമോള്‍ ഓടിവന്ന് അവളുടെ പുതിയ ഡ്രസ്സ് കാണിച്ചു.

'അച്ഛാ, ഞങ്ങളുടെ പുതിയ ഡ്രസ്സുകണ്ടോ? ഇന്നലെ ബാലുമാമന്‍ കൊണ്ടുതന്നതാ'

'ങാ...............  കൊള്ളാമല്ലോ...........  എന്റെ അച്ചുക്കുട്ടി ഇപ്പോള്‍ കൂടുതല്‍ 
സുന്ദരിയായല്ലോ'  

'ചേട്ടനു സ്‌കൂളില്‍ ഫംഗ്ഷന് പ്രസംഗിക്കാന്‍ സ്പീച്ചെഴുതിക്കൊടുക്കാമെന്നു പറഞ്ഞിട്ടാണു പോയതു'.        

'ഓ..... ഞാനതു മറന്നു, സ്പീച്ച് മെയില്‍ ചെയ്തിട്ടുണ്ടെന്നു ബാലു പറഞ്ഞു'

അശ്വിന്‍ മോന് സ്പീച്ചുവായിക്കാന്‍ തിടുക്കമായി. 

'അച്ഛാ, അമ്മ തയ്യാറാകുന്നതേയുള്ളു.  അപ്പോഴേക്കും ആ മെയില്‍ ഓപ്പണ്‍ ചെയ്തു താ അച്ഛാ, ഞാന്‍ വായിച്ചുനോക്കട്ടെ, പ്ലീസ്'.

'ശരി, ലാപ്‌ടോപ്പിങ്ങെടുക്കു'.   

അമ്മയും റെഡി.  

'അച്ഛാ, ഡിന്നറിനു സമയമായില്ലല്ലോ, സ്പീച്ച് ഒരുപ്രാവശ്യം വായിച്ചിട്ടു പോകാം' 

'ശരി'   

'നിങ്ങള്‍ മൂന്നുപേരും ഓഡിയന്‍സ്.  എന്റെ പ്രസംഗം കേട്ടിട്ടു അഭിപ്രായം പറയണം.' 
  
'Good evening ladies & gentlemen,

നമസ്‌കാരം.

മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ ജീവിച്ചുപോന്ന എന്റെ കുറെ  കൂട്ടുകാര്‍ ഇന്നനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന്റെ കദനകഥയാണു എനിക്ക്  നിങ്ങളോടു പറയാനുള്ളത്. പ്രത്യേകിച്ച് ഇവിടെ സന്നിഹിതരായിരിക്കുന്ന ആന്റിമാരോട്, അതായത് എന്റെ കൂട്ടുകാരുടെ അമ്മമാരോട്. 

ഒരു സാംക്രമികരോഗം നമ്മുടെ സമൂഹത്തെ ആക്രമിച്ചിരിക്കുന്നു.... 

കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന ഒരു വിപത്ത്!

കുടുംബസമാധാനത്തെ കാര്‍ന്നുതിന്നുന്ന പുഴുക്കുത്ത്!  

മലയാളി സ്ത്രീകളെ ഗ്രസ്സിച്ചുകഴിഞ്ഞിരിക്കുന്ന ഒരു മഹാമാരി! 

അതെ..... മെഗാസീരിയലെന്ന മഹാമാരി!  

സീരിയല്‍മാനിയ!

കൂണുപോലെ മുളച്ചുകൊണ്ടിരിക്കുന്ന TV ചാനലുകള്‍ പടച്ചുവിടുന്ന  മെഗാസീരിയലുകള്‍!  

ഇനി ഈ വിപത്ത് എങ്ങനെ ഞങ്ങളെ, അതായത് നിങ്ങളുടെ മക്കളെ  ബാധിക്കുന്നുവെന്നു പറയാം. 

എത്രയെത്ര സീരിയലുകളാണു ദിവസവും മലയാളികളുടെ സ്വീകരണമുറിയിലെത്തുന്നത്? അതില്‍ പലതിലും കാണാന്‍ കഴിയുന്ന കാഴ്ചകളോ? 

കോമാളിവേഷംകെട്ടിയ ഭര്‍ത്താവിനെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഭാര്യാകഥാപാത്രങ്ങള്‍!

കോന്തന്‍ ഗൃഹനാഥനും അയാളെ അടക്കിഭരിക്കുന്ന ഭാര്യയും! 

ഭര്‍ത്താവിനെ അഹങ്കാരിയായ ഭാര്യ ചവിട്ടിമെതിക്കുന്ന രംഗങ്ങള്‍! 

ഗതികെട്ട ഭര്‍ത്താവ് ഭാര്യയുടെ ചൊല്‍പ്പടിക്കനുസരിച്ചു തുള്ളുന്ന രംഗങ്ങള്‍!

പുരുഷവിദ്വേഷികളും ഭര്‍ത്താവിനെ വെറുക്കുന്നവരുമായ മഹിളാമണികള്‍ ഇതൊക്കെ കണ്ടു സായുജ്യമടയുന്നത്തിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാക്കാന്‍ സാധിക്കും. അത്തരം കാഴ്ചകള്‍ സ്ഥിരമായി കാണുമ്പോള്‍ അവര്‍ക്ക് ആ ഭാര്യാകഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാനുള്ള ഉള്‍പ്രേരണ ഉണ്ടാകുന്നതു തികച്ചും സ്വാഭാവികമാണ്.  

അവര്‍ അത്തരം കഥാപാത്രങ്ങളെയും രംഗങ്ങളെയും സ്വന്തം മനസ്സിലേക്കു ആവാഹിച്ച് സംതൃപ്തി നേടുന്നു. 

അങ്ങനെ അവരുടെ മനസ്സുകളില്‍നിന്നു ബഹിര്‍ഗമിക്കുന്ന വികലചിന്തകള്‍ അവരുടെ സ്വന്തം ജീവിതത്തിലും പ്രതിഫലിക്കുന്നു.  

വാസ്തവത്തില്‍, നിഷ്‌കളങ്കരും അസംതൃപ്തരുമായ സ്ത്രീകളുടെ അവിവേകത്തെ ചൂഷണം ചെയ്ത് അവരെ വികലമനസ്സിനുടമകളാക്കി TVക്കു മുന്നില്‍ പിടിച്ചിരുത്തി റേറ്റിംഗ് കൂട്ടാന്‍ മത്സരിക്കുന്ന ചാനലുകള്‍ മെനഞ്ഞെടുക്കുന്ന വിപണനതന്ത്രത്തിന്റെ ഇരകളാണവര്‍.

എന്നാല്‍ കുടുംബത്തെയും ഭര്‍ത്താവിനെയും മക്കളെയും സ്‌നേഹിക്കുന്ന നിങ്ങളോ?  

നിങ്ങള്‍ എന്തിനാണു ആ തന്ത്രത്തിന്റെ ഇരകളാകുന്നത്?  

ആ കാഴ്ചകള്‍ സ്ഥിരമായി കാണുമ്പോള്‍ അതു നിങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിക്കില്ലേ? സ്വഭാവത്തെ ദുഷിപ്പിക്കില്ലേ? മനസ്സിനെ വിഷലിപ്തമാക്കില്ലേ? 

അങ്ങനെ കുടുംബകലഹങ്ങള്‍ ഉണ്ടാകില്ലേ? ബന്ധങ്ങള്‍ തകരില്ലേ? കുടുംബാന്തരീക്ഷം സംഘര്‍ഷഭരിതമാകില്ലേ?.    

ഒഴിച്ചുകൂടാനാകാത്ത അത്യാവശ്യങ്ങളുണ്ടായാല്‍ പോലും TVയുടെ മുന്നില്‍നിന്നു അനങ്ങാന്‍പോലുമുള്ള വൈമനസ്യം!

അതിന്റെയെല്ലാം ദുരന്തഫലം അനുഭവിക്കുന്നത് ഞങ്ങളും കൂടിയാണ്... നിങ്ങളുടെ മക്കള്‍.

ഞങ്ങള്‍ക്കു നിങ്ങളുടെ സ്‌നേഹവും വാത്സല്യവും നിഷേധിക്കപ്പെടുന്നു.

നിങ്ങള്‍ക്കു ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം ഇല്ലാതാകുന്നു.

ഞങ്ങള്‍ വിശന്ന് ആഹാരം ചോദിക്കുമ്പോള്‍ പതിവായി കിട്ടുന്ന മറുപടി എന്താണ്? 

'ഈ സീരിയല്‍ കഴിയുമ്പോള്‍ തരാം'  

'ബ്രേക്കുവരുമ്പോള്‍ തരാം' 

'നിങ്ങള്‍ എടുത്തു കഴിച്ചുകൊള്ളു' 

ഇതൊക്കെയല്ലേ?

പ്രിയപ്പെട്ട അമ്മമാരേ.... ഞങ്ങള്‍ ആഗ്രഹിക്കുന്നത്   മാതാപിതാക്കളോടൊപ്പമിരുന്ന് അവരുടെ സ്‌നേഹവാല്‍സല്യത്തിന്റെ മേമ്പൊടി വിതറി ആസ്വാദ്യകരമാക്കിയ അത്താഴം കഴിക്കാനാണ്.  എന്നാല്‍ ഞങ്ങള്‍ക്കു ലഭിക്കുന്നതോ? അസ്വാരസ്യങ്ങളുടെയും സംഘര്‍ഷങ്ങളുടെയും കയ്പുനീര്‍ കലര്‍ത്തി അരോചകമാക്കിയ അത്താഴം.

അതിനാല്‍ അമ്മമാരേ, നിങ്ങള്‍ ഞങ്ങളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, കുടുംബത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, ഭര്‍ത്താവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ആ  മൂഢസ്വര്‍ഗ്ഗത്തില്‍നിന്നു തിരിച്ചുവരു.  

ഞാന്‍ ആദ്യം പറഞ്ഞതുപോലെ, പുരുഷവിദ്വേഷികളായവര്‍ക്കും, ഭര്‍ത്താവിനെ വെറുക്കുന്നവര്‍ക്കും വേണ്ടി വിട്ടുകൊടുത്തേക്കു മെഗാസീരിയലുകള്‍.  

ഭര്‍ത്താവിനെ മാനസികമായി തകര്‍ക്കാന്‍ അവരുടെ ആവനാഴിയില്‍ അമ്പുകള്‍ ബാക്കിയില്ലാതാകുമ്പോള്‍ അവര്‍ റിമോട്ട് കണ്ട്രോള്‍ കയ്യിലെടുക്കട്ടെ! ഭര്‍ത്താവിനു പുതിയ പുതിയ വിഭവങ്ങള്‍ വിളമ്പാനുള്ള ചേരുവകള്‍ അതുകാട്ടിക്കൊടുക്കും!

  തിങ്കള്‍ മുതല്‍ വെള്ളിവരെ...... 
  7 മുതല്‍ 10 വരെ.........
                   
  ജയ് ഹിന്ദ്'

അച്ചുമോള്‍ എണീറ്റുചാടിക്കൊണ്ടു നിര്‍ത്താതെ കയ്യടിച്ചു. 
'കലക്കി ചേട്ടാ, കലക്കി'

മോന്റെ മുഖം പെട്ടെന്ന് മ്ലാനമായി. അവന്‍ ഓടി അമ്മയുടെ  അടുത്തേക്കുപോയി. ഡൈനിംഗ് ടേബിളില്‍ തലചായ്ച്ചിരിക്കുന്ന അമ്മയുടെ മുഖം പിടിച്ചുയര്‍ത്തി. 

അവര്‍ തേങ്ങിക്കരയുകയായിരുന്നു.

ഇതൊന്നുമറിയാനുള്ള പ്രായമാകാത്ത അച്ചുമോള്‍ അമ്മയുടെ മുഖത്തുനോക്കി  മിഴിച്ചുനിന്നു.

'എന്തുപറ്റി അമ്മേ?'

'ഒന്നുമില്ല.....' കണ്ണുനീര്‍ തുടച്ചിട്ടവര്‍ രണ്ടുമക്കളെയും ചേര്‍ത്തുനിര്‍ത്തി  നെറുകയില്‍ ചുംബിച്ചു....

ആ വികാരനിര്‍ഭരമായ കാഴ്ച മനസ്സിനെ തണുപ്പിച്ചു.  

എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയെന്ന് ആശങ്കപ്പെട്ടിരുന്ന മനസ്സമാധാനം  തിരിച്ചുകിട്ടിയപ്പോള്‍, ആ നല്ലനാളുകളുടെ തിരിച്ചുവരവ് ഒരു ആഘോഷമാക്കിമാറ്റാന്‍ നാലുപേരുംകൂടി പുറപ്പെട്ടു, സ്വപ്നങ്ങളുടെ തേരിലേറി! 
              
                                                    *****************
     






Sunday, June 21, 2015

മനസ്സിലും സ്റ്റെന്റോ? -- Part 2


                                                 മനസ്സിലും സ്റ്റെന്റോ?   

                                                     ഭാഗം-2       


ഡോക്ടര്‍ ചിരി നിര്‍ത്തി. കണ്ണടമാറ്റി തൂവാലയെടുത്ത് കണ്ണുതുടച്ചു. 

'സിസ്റ്ററെ, പേടിക്കണ്ട. എന്റെ സുഹൃത്താണിവന്‍. മാത്രമല്ല അളിയനും'

അത്രയും സമയം ഒരു തേങ്ങാമുറിയുടെ വലിപ്പത്തില്‍ തുറന്നിരുന്ന വായ സിസ്റ്റര്‍ മെല്ലെ... മെല്ലെ..... അടച്ചു. രണ്ടു ബള്‍ബുകള്‍ പോലെ തള്ളിനിന്ന കണ്ണുകള്‍ ഉള്‍വലിഞ്ഞു.

'എന്നാലും കഷ്ടമായിപ്പോയി ഡോക്ടറെ. പേടിച്ചുപോയി'

'ഞങ്ങളിങ്ങനെയാ സിസ്റ്ററെ. വളരെ ചെറുപ്പത്തില്‍ തുടങ്ങിയതാ ഇതുപോലുള്ള കുസൃതിത്തരങ്ങള്‍. ഇപ്പോഴും തുടരുന്നു. ഒരു രസത്തിനു'

'എടോ ഡോക്ടറെ, എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്?' 

'ചില കാര്യങ്ങള്‍ സംസാരിക്കാന്‍'

നേരെ ക്ലബ്ബിലേക്ക് വിട്ടു. ഇന്നു ഡിന്നര്‍ ഒരുമിച്ച്. ഒത്തിരി നാളുകള്‍ക്കുശേഷം കണ്ടുമുട്ടുകയല്ലേ......   

'എന്താടാ വീട്ടിലെ പ്രശ്‌നങ്ങള്‍?'

'പ്രശ്‌നങ്ങളോ............? ഒരു പ്രശ്‌നവുമില്ല' 

'ഞാന്‍ എല്ലാം അറിഞ്ഞു............ എന്റെ പെങ്ങള്‍ നിന്നെ ഒരുപാടു വേദനിപ്പിക്കുന്നുണ്ടല്ലേ? ഞാനൊരു ദിവസം അങ്ങോട്ടുവരുന്നുണ്ട്. ഒരു വലിയ സ്‌റെന്റുമായി. അവളുടെ മനസ്സില്‍ കുത്തിത്തിരുകാന്‍' 

'വേണ്ട ബാലു........ അതിന്റെയൊന്നും ആവശ്യമില്ല'.  

ഇവനോടെന്തു പറയാന്‍? ഇതുവരെ എല്ലാം ഒളിച്ചുവച്ചു.

'നീ അവളോടു വിളിച്ചുപറഞ്ഞോ ഇന്നു വരാന്‍ വൈകുമെന്ന്?'

'ഇല്ല, ...... ഞാനിങ്ങനെ പലപ്പോഴും വൈകിച്ചെല്ലാറുണ്ട്'.

ഓഫീസുവിട്ടാല്‍ വീട്ടിലെത്താന്‍ തിടുക്കം കാട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.  

ഭര്‍ത്താവിന്റെ വരവും കാത്തിരിക്കുന്ന ഭാര്യ........ 

ഒരുമിച്ചുള്ള ചായകുടിയും വിശേഷങ്ങള്‍ പങ്കുവയ്ക്കലും......... 

ഭാര്യയോടൊപ്പം കിച്ചണില്‍ കയറാനും അത്താഴം ഒരുക്കുന്നതില്‍ സഹായങ്ങള്‍ ചെയ്തുകൊടുക്കാനുമുള്ള ഉത്സാഹം....... അതില്‍നിന്നു രണ്ടുപേര്‍ക്കും ലഭിക്കുന്ന സന്തോഷം......
    
പിന്നെ ഒരുമിച്ചിരുന്ന് രണ്ടുപേരും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന TV പരിപാടികള്‍ ആസ്വദിക്കുന്നു.  

അന്യോന്യം നിസ്സീമമായ സ്‌നേഹം നല്‍കി ഇരുമനസ്സുകളേയും തരളിതമാക്കിയും പൊന്നോമനമക്കള്‍ക്ക് ആവോളം വാത്സല്യം നല്കി അവരുടെ ബാല്യം ഉല്ലാസപ്രദമാക്കിയും ഗൃഹോദ്യാനത്തില്‍ നിത്യേന ഓരോ വസന്തം വിരിയിച്ചിരുന്നു.  

അതെല്ലാം ഇന്നലെകളെക്കുറിച്ചുള്ള സുന്ദര സ്വപ്‌നങ്ങള്‍......... 

ഇപ്പോള്‍ വെറും വ്യാമോഹങ്ങള്‍ മാത്രം. 

ഗൃഹാന്തരീക്ഷം പാടെ മാറി.

കാരണം വെറും നിസ്സാരം. 

അവള്‍ ഒരു ആവശ്യം ഉന്നയിച്ചു. മക്കളുടെ വെക്കേഷനു ഡല്‍ഹിക്ക് പോകണം.  ഒരാഴ്ച അവിടെയുള്ള കസിനോടൊപ്പം താമസിക്കണം.

പോകാമെന്നു സമ്മതിച്ചു, ഒരു നിബന്ധനയില്‍;  കസിനോടൊപ്പം ഒരു ദിവസത്തില്‍ കൂടുതല്‍ താമസിക്കുകയില്ല, ബാക്കി ദിവസങ്ങള്‍ ഹോട്ടലില്‍ താമസിക്കും. 

ആ പൊങ്ങച്ചക്കാരി ഡോമിനീറിംഗ് ലേഡിയോടും അവളുടെ ഹെന്‍പെക്റ്റ് ഭര്‍ത്താവുദ്യോഗസ്ഥനോടുമൊപ്പം ഒരു മണിക്കൂര്‍ പോലും അസഹനീയം!  എന്നിട്ടും ഒരു ദിവസം സഹിക്കാമെന്നു സമ്മതിച്ചു.  

'അത് പറ്റില്ല. ഡല്‍ഹിക്കുപുറമെ, ആഗ്ര, സിംല, കുളു മനാലി അങ്ങനെ പലയിടത്തും അവരുടെ കാറില്‍ കൊണ്ടുപോകാമെന്നവള്‍ പറഞ്ഞിരിക്കുകയാണ്'

'അവിടെയൊക്കെ നമുക്കു പോകാം. ഒരു കാബ് ബുക്കുചെയ്യാം, ഹോട്ടലില്‍ താമസിക്കാം.'

'അതുപറ്റില്ല, ഞാന്‍ സമ്മതിച്ചുപോയി.  ഇനി പോയില്ലെങ്കില്‍ അവള്‍ക്കു വിഷമം തോന്നും' 

'സോറി, അങ്ങനെയാണെങ്കില്‍ മക്കളെയും കൂട്ടി പൊയ്‌ക്കൊള്ളു. ഞാന്‍ വരുന്നില്ല. എനിക്കവരെ സഹിക്കാന്‍ കഴിയാഞ്ഞിട്ടല്ലേ?'

മുഖം വീര്‍പ്പിച്ചു പിണങ്ങിനടന്നു. 

പിന്നെ എല്ലാറ്റിനും ഒരുതരം വാശി. സമ്മര്‍ദ്ദതന്ത്രം.

വഴങ്ങിക്കൊടുക്കാന്‍ തയ്യാറായില്ല.    

പിണക്കം തീര്‍ക്കാന്‍ രണ്ടുപേരും തയ്യാറായില്ല. ആരു മുന്‍കൈയെടുക്കുമെന്ന വാശി. 

വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ വൈകുന്നേരങ്ങളില്‍ ഓഫീസില്‍നിന്നു  വരുന്നത് മനപ്പൂര്‍വം വൈകിച്ചു. അതാവര്‍ത്തിച്ചപ്പോള്‍ അവള്‍ക്കും വാശിയേറി. 

അപ്പോഴവള്‍ TVയെ അഭയം പ്രാപിച്ചു. ഒറ്റയ്ക്കിരുന്നു TV കണ്ട് വാശിതീര്‍ക്കാന്‍  തുടങ്ങി.  

ഏഴു മണിക്കുമുമ്പുതന്നെ അത്താഴം തട്ടിക്കൂട്ടികഴിഞ്ഞിരിക്കും.  

ഇപ്പോള്‍ എഴുമുതല്‍ പത്തുവരെ അവളുടെ ലോകം വേറെയാണ്. അവിടെ  ഭര്‍ത്താവില്ല............ മക്കളില്ല.......... 

TVയും റിമോട്ട് കണ്ട്രോളും മാത്രം.............

പുരുഷത്വത്തെ വ്രണപ്പെടുത്തുന്ന സംഭാഷണങ്ങളും അവതരണശൈലിയും കൊണ്ടു വികൃതമാക്കപ്പെട്ട സീരിയിലുകള്‍ അവള്‍ ഉത്സാഹത്തോടെയിരുന്നു ആസ്വദിക്കുന്നതു അംഗീകരിക്കാനോ അവളോടൊപ്പമിരുന്നു കാണാനോ ഉള്ള സഹനശക്തി ഇല്ലാത്തതിനാല്‍ മുഖം തിരിച്ചു. അസഹിഷ്ണുത പ്രകടിപ്പിച്ചു. 

തന്റെ  ഭാര്യ ഇങ്ങനെ  അധഃപ്പതിക്കുകയില്ലെന്നു വിശ്വസിച്ചു.  ആ ശുഭാപ്തിവിശ്വാസം കുറച്ചുനാള്‍ കാത്തിരിക്കാന്‍ പ്രേരിപ്പിച്ചു. 

അവള്‍ തെറ്റു മനസ്സിലാക്കുന്നതുവരെ ക്ഷമിക്കാന്‍ മനസ്സിനെ പാകപ്പെടുത്തി.     

അതുവരെ അവളെ അവളുടെ പുതിയ ലോകത്തില്‍ തനിച്ചാക്കിയിട്ടു തന്റേതായ ലോകത്തിലേക്ക്, ഏറ്റവും ഇഷ്ടപ്പെട്ട വായനയുടെ ലോകത്തിലേക്ക് തിരിച്ചുപോന്നു.  

മിക്കവാറും അടഞ്ഞുകിടന്നിരുന്ന ബാല്‍ക്കണിക്കു അന്ധകാരത്തില്‍നിന്നു മോചനം നല്കി. 

നിത്യേന സായാഹ്നങ്ങളില്‍ അവിടെയിരുന്നു വായനയില്‍ മുഴുകിയപ്പോള്‍  അവളുടെ പുതിയ ലോകത്തില്‍ സ്വര്‍ഗത്തിലെ കട്ടുറുമ്പാകണ്ടായെന്നു മാത്രമേ  ഉദ്ദേശിച്ചിരുന്നുള്ളു. അതൊരു മൂഢസ്വര്‍ഗമാണെന്നു അവള്‍ മനസ്സിലാക്കുന്നതുവരെ.   

എന്നാല്‍ ഫലം മറിച്ചായിരുന്നു. 

സ്വീകരണമുറിയില്‍നിന്ന്  ബാല്‍ക്കണിയിലേക്കുള്ള ദൂരം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.  

ആ ദൂരം രണ്ടു മനസ്സുകളെ തമ്മില്‍ അകറ്റിക്കൊണ്ടേയിരുന്നു.   

സ്വാഭിമാനത്തിന്റെ പ്രശ്‌നമായി തോന്നിയതിനാല്‍ ആ ദൂരത്തെ, ആ അകല്‍ച്ചയെ അവഗണിച്ചു. ഒരു വാശിപോലെ.   

ഒരു പരിധിവരെ താനും കുറ്റക്കാരനല്ലേ? വാശി ഉപേക്ഷിച്ചിട്ടു സ്‌നേഹത്തോടെ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കേണ്ടിയിരുന്നില്ലേ?      

അങ്ങനെ ചിന്തിച്ചുതുടങ്ങിയപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. 

'സീരിയല്‍മാനിയ' അവളെ ഗ്രസിച്ചുകഴിഞ്ഞിരുന്നു. 

അടിമ! മെഗാസീരിയലുകളുടെ അടിമ! 

പിന്നെയിങ്ങോട്ട് അസ്വാരസ്യങ്ങളുടെ വീര്‍പ്പുമുട്ടല്‍............. 

വേദനിപ്പിക്കുന്ന അനുഭവങ്ങള്‍...........

ഇല്ലാത്ത കുറ്റങ്ങള്‍ കണ്ടുപിടിക്കല്‍........

പ്രചോദകയില്‍നിന്നു ദോഷൈകദൃക്കിലേക്കുള്ള പരിവര്‍ത്തനത്തിനുശേഷം അവള്‍ തൊടുത്തുവിടുന്ന കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകള്‍ നെഞ്ചില്‍വന്നു തറയ്ക്കുമ്പോള്‍ പ്രതികരിക്കാന്‍ ഉണ്ടാകാറുള്ള ഉള്‍പ്രേരണയെ പ്രതിയാക്കി മനസ്സിനുള്ളില്‍തന്നെ കുഴിച്ചുമൂടുമ്പോള്‍ അനുഭവപ്പെടുന്ന ശ്വാസംമുട്ടല്‍...........  

അപ്പോഴും ഭര്‍ത്താവിന്റെ ക്ഷമാശീലത്തെ ബലഹീനതയായി കാണുന്ന ഭാര്യ............

അതാണിപ്പോള്‍ ഇവന്റെ സഹോദരി! 

എന്തൊരു മാറ്റം! 

ഇന്നുരാവിലെ ഓഫീസില്‍ പോകാനിറങ്ങുമ്പോള്‍ ഭാര്യയുടെ വക ഇന്നത്തെ ഡോസ്: 'നിങ്ങളുടേതു ഇടുങ്ങിയ മനസ്സാണ്' 

എന്തിനാണങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല. ഒരു കാര്യവുമുണ്ടായിരുന്നില്ല. 

ഒരു ഭാര്യയുടെ ന്യായമായ ആവശ്യങ്ങളെല്ലം നിറവേറ്റിയിട്ടുണ്ട്.   

ഒരു ഗൃഹനാഥന്റെ കടമകളെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 

മക്കള്‍ക്കൊരു കുറവും വരുത്തിയിട്ടില്ല. 

ഒരേയൊരു തെറ്റുമാത്രം ചെയ്തു.... അവളുടെ അന്യായമായ ഒരാവശ്യത്തിനു വഴങ്ങിയില്ല..

പിന്നെ അതിന്റെപേരിലൊരു വാശി.  

ഓഫീസിലിരിക്കുമ്പോള്‍ അതുതന്നെയായിരുന്നു ചിന്ത. ഇടുങ്ങിയ മനസ്സെന്ന ആരോപണത്തിനുള്ള കാരണമെന്താ?

മലയാളം TV ചാനലുകളുടെ വെബ്‌സൈറ്റുകളില്‍ കയറിയിറങ്ങി.  ഇന്നലെ ടെലികാസ്റ്റു ചെയ്ത മെഗാസീരിയലുകളെല്ലം പരതിനോക്കി.  

ഒടുവില്‍ കിട്ടി!  തന്റെ മനസ്സ് ഇടുങ്ങിയതാകാനുണ്ടായ കാരണം!

ഒരു മെഗാസീരിയലിലെ രംഗം! 

................................

നിര്‍ഗുണനും ഭാര്യാനുവര്‍ത്തിയുമായ ഗൃഹനാഥന്‍ ഒരു മൂലയില്‍ ഒതുങ്ങിയിരുന്നു പത്രം വായിക്കുന്നു........ ഭാര്യ അയാളുടെമേല്‍ ശകാരവര്‍ഷം ചൊരിയുന്നു........ ഒരു പുലിയുടെ മുന്പിലകപ്പെട്ട മാനിനെപ്പോലെ അയാള്‍ എണീറ്റുനിന്ന് ദയനീയമായി ഭാര്യയെ നോക്കുന്നു.......  ഭാര്യയുടെ ഉഗ്രപ്രകടനം കണ്ടു അയാള്‍ കൂടുതല്‍ വിനമ്രനായി നില്ക്കുമ്പോള്‍ ഭാര്യ ആക്രോശിക്കുന്നു: 'നിങ്ങളുടേത് ഒരു ഇടുങ്ങിയ മനസ്സാണ്'

...........................   

ഇനി വീട്ടമ്മമാര്‍ സാധാരണ സംഭാഷണങ്ങളില്‍ നിന്നു വ്യത്യസ്തമായി എന്തെങ്കിലും ഡയലോഗടിക്കുകയാണെങ്കില്‍ അതിന്റെ ഉറവിടം തേടി മറ്റെങ്ങും പോകണ്ട!  തൊട്ടുമുന്പുള്ള  ദിവസങ്ങളില്‍ ടെലിക്കാസ്റ്റുചെയ്ത മെഗാസീരിയലുകള്‍ തന്നെയായിരിക്കും അതിന്റെ സ്രോതസ്സ്!  

ഈ ബാല്യകാലസുഹൃത്തിനോട് എന്തുപറയും അവന്റെ അനുജത്തിയെക്കുറിച്ച്?

ഇവന്‍ വിശ്വസിക്കുമോ?

ക്ലബ്ബില്‍നിന്നിറങ്ങി രണ്ടുപേരും രണ്ടുവഴിക്കു പിരിഞ്ഞു. പിരിയുമ്പോള്‍ ബാലു പറഞ്ഞു: 'നീ വിഷമിക്കണ്ട. എല്ലാം നേരെയാകും'

രണ്ടുദിവസത്തെ ചെന്നൈ ഒഫിഷ്യല്‍ ട്രിപ് കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച അവിശ്വസനീയം!



                                                              തുടരും 

Saturday, June 20, 2015

മനസ്സിലും സ്റ്റെന്റോ?

                   മനസ്സിലും സ്റ്റെന്റോ?

                                                                        ശശി തിരുമല


ഡോക്ടര്‍ ബാലചന്ദ്രന്റെ ക്ലിനിക് രണ്ടാം നിലയിലാണ്. പുറത്ത് കാര്‍ പാര്‍ക്കുചെയ്യാന്‍ റോഡിനു വീതിയില്ല. 

അടഞ്ഞുകിടക്കുന്ന വലിയ ഗേറ്റുതുറന്നാല്‍ അകത്തിനിയും രണ്ടുമൂന്നു കാറുകള്‍കൂടി പാര്‍ക്കുചെയ്യാനുള്ള സ്ഥലമുണ്ട്.

മെല്ലെ ഗേറ്റുതുറക്കാന്‍ ശ്രമിക്കുമ്പോള്‍ അതാവരുന്നു ഒരു ശ്വാനന്‍! 

വീട്ടില്‍ പട്ടിയെയും പൂച്ചയെയും വളര്‍ത്തുന്നതിനോട് തീരെ താത്പര്യമില്ലാത്തതിനാല്‍ ഇവറ്റകളുടെ വര്‍ഗ്ഗത്തെയൊ വംശത്തെയൊ കുറിച്ചു ഒരു ജ്ഞാനവുമില്ല. 
  
അല്‍സേഷ്യനെന്നും പൊമറേനിയനെന്നും ജര്‍മ്മന്‍ ഷെഫേര്‍ഡെന്നും ഒക്കെ കേട്ടിട്ടുണ്ട്.  ഇത് ഏതു ശ്വാനരാജവംശത്തിലെയെന്നറിയില്ല!

ഗേറ്റുതുറന്ന്  അകത്തുകയറാന്‍ ധൈര്യം പോര.  ഇവനെക്കണ്ടാലറിയാം ഒരു പരാക്രമിയാണെന്ന്.  

ആശ്വാസം....... ഒരാജാനബാഹു വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. 
                
'ങൂം..........? എന്താ......?'
  
അത്രയേ ചോദിച്ചുള്ളുവെങ്കിലും 'എടോ, ഞാനൊരു റിട്ടയേര്‍ഡ് കേണലാണെടോ' എന്നുകൂടി പറയാതെ പറഞ്ഞതായി തോന്നും അദ്ദേഹത്തിന്റെ മട്ടും കെട്ടുമൊക്കെ കണ്ടാല്‍!

'ക്ലിനിക്കില്‍ വന്നതാണ്, റോഡില്‍ കാര്‍ പാര്‍ക്കുചെയ്യാന്‍ സ്ഥലമില്ല. അകത്തു കയറ്റിയിട്ടാലോ എന്നാലോചിക്കുകയായിരുന്നു'

'കൂടുതല്‍ ആലോചിച്ചു വിഷമിക്കേണ്ട, ഇത് ക്ലിനിക്കില്‍ വരുന്ന രോഗികള്‍ക്ക് കാര്‍ പാര്‍ക്കുചെയ്യാനുള്ള സ്ഥലമല്ല'.  AK47ല്‍ നിന്നു പാഞ്ഞുവരുന്ന വെടിയൊച്ചപോലെ  കര്‍ണകഠോരമായിരുന്നു കേണല്‍ സാബിന്റെ ആ കമാന്റുകള്‍!
  
'ഞാനൊരു രോഗിയൊന്നുമല്ല' എന്നു പറയണമെന്നുതോന്നിയതാണ്. ധൈര്യം കിട്ടിയില്ല. വീണ്ടും വെടിപൊട്ടിയാലോ?

അല്ലെങ്കിലും ആശുപത്രിയിലും ക്ലിനിക്കിലുമൊക്കെ ചെല്ലുന്നവരെയെല്ലാം രോഗികളായിട്ടാണല്ലൊ പരിഗണിക്കുന്നത്!

ഒരിക്കല്‍ ഒരു മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പോയി. അസുഖം ഒന്നുമുണ്ടായിട്ടല്ല. വെറുതെ ഒരു ചെക്കപ്പ്. പ്രായമൊക്കെ ആയി വരികയല്ലേ? കൊളസ്‌ട്രോളും ഷുഗറുമൊക്കെ ഇങ്ങോട്ടും പോന്നിട്ടുണ്ടോയെന്നു നോക്കിയേക്കാം എന്നു കരുതി.

കൗണ്ടറില്‍ പൈസയടച്ചു ബില്ലുമായി ലാബിനുമുമ്പില്‍ ചെന്നു. ഒരു തരുണീമണി ബില്ലുവാങ്ങിയിട്ടു മൊഴിഞ്ഞു: 'ദാ അതാണു പേഷ്യന്റ്‌സിനിരിക്കാനുള്ള സ്ഥലം. അവിടെ ഇരുന്നുകൊള്ളു.  പേരുവിളിക്കുമ്പോള്‍ വന്നാല്‍ മതി'
  
ഒരു രോഗവുമില്ലാഞ്ഞിട്ടും പേഷ്യന്റെന്നു വിളിച്ചപ്പോള്‍ പെട്ടെന്ന് പേഷ്യന്‍സ് നഷ്ടപ്പെട്ടു.
  
'ഞാനൊരു രോഗിയല്ല. എന്തെങ്കിലും രോഗം ഉണ്ടോയെന്നറിയാനാണു ചെക്കപ്പിനു വന്നത്. റിസല്‍ട്ട് കിട്ടിയിട്ട് തീരുമാനിച്ചാല്‍ പോരേ പേഷ്യന്റാണൊ അല്ലയോ എന്ന്?' 

പെട്ടന്നങ്ങനെ ചോദിച്ചുപോയി; വേണ്ടായിരുന്നു.

മാഡത്തിനതിഷ്ടപ്പെട്ടില്ല. അടുത്തിരിക്കുന്ന മറ്റൊരു മാഡത്തിനോടു    പതുക്കെപ്പറയുന്നതു കേട്ടു:  'വേറെ ഒരു രോഗവും ഇല്ലെങ്കിലും ബ്ലഡ്പ്രഷര്‍ തീര്‍ച്ചയായും കാണും'.
  
വാസ്തവത്തില്‍ അവര്‍ അങ്ങനെ പറഞ്ഞതാണോ അതോ അങ്ങനെ പറഞ്ഞുവെന്നു തോന്നിയതാണോ? നിശ്ചയമില്ല.

കാര്‍ റോഡില്‍തന്നെ പാര്‍ക്കുചെയ്തിട്ടു മുകളിലേക്കുള്ള ചെറിയ ഗേറ്റുതുറന്നു കയറുമ്പോഴേക്കും കരന്റുപോയി.

പിന്നെ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ മുകളിലെത്തിയപ്പോള്‍ നേഴ്‌സെന്നു തോന്നിക്കുന്ന ഒരു വനിത എമര്‍ജന്‍സി ലാംപുയര്‍ത്തിപ്പിടിച്ച് ആഗതനെ സൂക്ഷിച്ചു നോക്കുന്നതു കണ്ടപ്പോള്‍ 'വിളക്കേന്തിയ വനിത' ഫ്‌ലോറന്‍സ് നൈറ്റിംഗേലാണെന്നു തോന്നി.

'സമയം കഴിഞ്ഞല്ലോ' 

'അയ്യോ സിസ്റ്ററെ അങ്ങനെ പറയല്ലേ.  ഞാന്‍ കുറച്ചു ദൂരെനിന്നു വരികയാണ്' 

ഭാഗ്യവശാല്‍ കരന്റുവന്നു.

അനുവാദവും വാങ്ങി അകത്തുചെന്നപ്പോള്‍ ഡോക്ടര്‍ക്ക് വലിയ ഗൗരവം.
 
'ഇരിക്കു........ എന്താ പ്രശ്‌നം?'

'ഡോക്ടര്‍ എന്റെ മനസ്സില്‍ ഒരു സ്റ്റെന്റുവക്കണം'

'മനസ്സില്‍ സ്റ്റെന്റൊ?  നിങ്ങള്‍ എന്തായീ പറയുന്നേ?' 

ഡോക്ടര്‍ക്കു ശുണ്ഠി വന്നു.

'എന്റെ മനസ്സ് ഇടുങ്ങിയതാണ്......... സ്റ്റെന്റുവച്ചു ഇടുങ്ങിയഭാഗം തുറക്കണം'

'നിങ്ങള്‍ക്കു വട്ടാണോ?' 

'ഹൃദയത്തിലെ രക്തധമനിയില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടി രക്തപ്രവാഹം   തടസ്സപ്പെടുമ്പോള്‍ നിങ്ങള്‍ ഡോക്ടര്‍മാര്‍ സ്റ്റെന്റുവച്ചു ഇടുങ്ങിയ ഭാഗം തുറന്നുകൊടുക്കാറില്ലെ? അതുപോലൊരു സ്റ്റെന്റ് എന്റെ മനസ്സിലും വച്ചു ഇടുങ്ങിയ മനസ്സിനെ വിശാലമനസ്സാക്കി തന്നാലെന്താ?'

'ഇറങ്ങിപ്പോടോ, വന്നിരിക്കുന്നു സമയം മിനക്കെടുത്താന്‍'

'ഡോക്ടര്‍, നിങ്ങളുടെ കാത്‌ലാബില്‍ എന്നെയൊന്നു കിടത്തി എന്റെ മനസ്സിലൊരു കത്തീറ്ററൈസേഷന്‍ ചെയ്തു നോക്കു'

'നിങ്ങള്‍ക്കു കത്തീറ്ററൈസേഷനല്ല, ഇലക്ട്രിക് ഷോക്കാണു വേണ്ടത്. നേരെ ഊളന്‍പാറയിലേക്കു വിട്ടോളു'

'അങ്ങനെ പോകാന്‍ മനസ്സില്ലെങ്കിലോ?' 

ഡോക്ടര്‍ ചാടിയെണീറ്റ് അലറി: 'എണീക്കെടൊ'

'എണീക്കില്ലെടൊ' തിരിച്ചലറി.

ഓടിക്കിതച്ച് കയറിവന്ന 'ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍' അന്യോന്യം തുറിച്ചുനോക്കുന്ന ഡോക്ടറേയും രോഗിയേയും കണ്ടു അമ്പരന്നുപോയി! പാവം പേടിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു. 

'സിസ്റ്ററെ, ഈ മുഴുഭ്രാന്താനെ എന്തിനാ ഇങ്ങോട്ടു കയറ്റിവിട്ടത്?  ഇയ്യാള്‍ക്ക് മനസ്സില്‍ സ്റ്റെന്റുവക്കണമെന്ന്'

സിസ്റ്ററുടെ ഭയം ഇരട്ടിച്ചു. എന്തുചെയ്യുമെന്നു ചോദ്യരൂപത്തില്‍ ഡോക്ടറെ നോക്കി മിഴിച്ചുനിന്നു.

ഡോക്ടറുടെ മുഖഭാവം ക്രമേണ മാറി. ഒരു മന്ദഹാസം വിരിഞ്ഞു. പിന്നെ ചിരിച്ചു...... പൊട്ടിച്ചിരിച്ചു........ ഉറക്കെ........ ഉറക്കെ........

രോഗിയും ചിരിക്കാന്‍ തുടങ്ങിയതുകണ്ട സിസ്റ്ററിന്റെ അന്ധാളിപ്പ് കൂടി. 

രോഗിയുടെ ചിരിയും പൊട്ടിച്ചിരിയായി മാറിയപ്പോള്‍ സിസ്റ്റര്‍ തലകറങ്ങി വീഴുമെന്ന അവസ്ഥയിലായി. 


                 
                                                    തുടരും.......